എഴുത്ത് – ഋഷിദാസ് എസ്.

ചില യഥാർത്ഥ സംഭവങ്ങൾ യക്ഷിക്കഥകളേക്കാൾ കൗതുകകരമാണ്. അത്തരം ഒരു യാഥാർഥ്യമാണ് വോജ്‌ടെക്ക് (Wojtek (1942–1963 )) എന്ന കരടിയുടേത്. പോളിഷ് സൈന്യത്തിൽ ഓഫിസർ ആയി ജോലി നോക്കുകയും രണ്ടാം ലോക മഹായുദ്ധത്തിൽ വീരോചിതമായി പങ്കെടുക്കുകയും ചെയ്ത കരടി വീരനായിരുന്നു വോജ്‌ടെക്ക്.

രണ്ടാം ലോക മഹായുദ്ധം കൊടുമ്പിരി കൊള്ളുന്ന 1942 ലാണ് സംഭവങ്ങളുടെ തുടക്കം. പശ്ചിമ ഇറാനിലെ ഹമദാൻ (Hamadan) എന്ന റെയിൽവെ സ്റ്റേഷനടുത്തുവച്ചു മറ്റൊരു യുദ്ധസ്ഥലത്തേക്ക് പോകുകയായിരുന്ന പോളിഷ് സൈനികരാണ് ഒരു ഇറാനിയൻ ബാലന്റെ കൈയിൽ ഇത്തിരിക്കുഞ്ഞനായ ഒരു കരടികുട്ടിയെ കണ്ടത്. കൗതുകം തോന്നിയ അവർ കുറച്ചു ചോക്ലേറ്റ് ആ ബാലന് നൽകി കരടികുഞ്ഞിനെ സ്വന്തമാക്കി. വേട്ടക്കാർ അമ്മ കരടിയെ കൊന്നിരുന്നു എന്നാണ് ബാലൻ പട്ടാളക്കാരോട് പറഞ്ഞത്.

എന്തായാലും കരടിക്കുട്ടൻ പട്ടാളക്കാരുടെ അരുമയായി. പൊയ്റ്റർ എന്ന സൈനികൻ ആ കരടിയെ വളർത്തി. തങ്ങളുടെ റേഷനിൽ നിന്നും പാലും ഭക്ഷണ വസ്തുക്കളും കൊടുത്ത അവർ അവനെ അവളർത്തി. പെട്ടന്ന് വളന്ന കരടിക്കുട്ടന് അവർ വോജ്‌ടെക്ക് (happy soldier) എന്നപേരും നൽകി .

വലിയ കുസൃതി ആയിരുന്ന വോജ്‌ടെക്ക് പട്ടാളക്കമ്പുകളിൽ സൈനികർക്ക് വലിയ ഒരു ആശ്വാസമായിരുന്നു. സൈനികരോടൊപ്പം കളിച്ചും ഗുസ്തി പിടിച്ചും അവൻ വളർന്നു. സല്യൂട്ട് ചെയ്യാനും മാർച്ചു ചെയ്യാനും ഒക്കെ കണ്ടുപഠിച്ച വോജ്‌ടെക്ക് ഉന്നത ഉദ്യോഗസ്ഥരുടെയും പ്രിയപ്പെട്ടവനായി. ഇടക്ക് സൈനിക കാമ്പിൽ നുഴഞ്ഞു കയറിയ ഒരു ചാരനെ വോജ്‌റ്റക്ക് കൈയോടെ പിടികൂടുകയും ചെയ്തു. സിറിയയിലും പാലസ്റ്റീനിലും പല യുദ്ധമുഖങ്ങളിലൂടെയും കടന്നുപോയ വോജ്‌ടെകിന്റെ പട്ടാള വ്യൂഹം (22nd Company) ഈജിപ്തിൽ നിന്നും ബ്രിടീഷ് സൈനികരോടൊപ്പം ഇറ്റലിയിലേക്കാണ് നിയോഗിക്കപ്പെട്ടത്.

ബ്രിടീഷ് നിയമങ്ങൾ അനുസരിച്ചു യുദ്ധമുഖത്തേക്ക് മൃഗങ്ങളെ കൊണ്ടുപോകാൻ പാടില്ലായിരുന്നു. പോളിഷ് അധികാരികൾ അതിനു ഒരു പോംവഴി കണ്ടെത്തി. അവർ വോജ്‌ ടെക്കിനെ ഒരു സൈനികനായി തന്നെ നിയമിച്ചു. ശമ്പളവും ശമ്പള പുസ്തകവും റാങ്കും ഒക്കെ നൽകി. അങ്ങിനെ പട്ടാളക്കാരനായ വോജ്‌ ടെക്കിനു ഇറ്റലിയിലേക്ക് യാത്രചെയ്യാനുള്ള തടസങ്ങൾ നീങ്ങി.

ഇറ്റാലിയൻ യുദ്ധമുഖത്തു വോജ്‌ ടെക്ക് സ്‌തുത്യർഹമായ സേവനം തന്നെ കാഴ്ച വച്ചു. പീരങ്കികൾക്കാവശ്യമായ 25 കിലോഗ്രാം ഭാരമുള്ള ഷെല്ലുകൾ കൃത്യതയോടെ എടുത്തു നൽകുകയായിരുന്നു വോജ്‌ട്ടക്കിന്റെ ജോലി. മനുഷ്യനേക്കാൾ കൃത്യമായി വോജ്‌ ടേക് ആ പണി ചെയ്തു. നാല് മനുഷ്യൻ ഒന്നിച്ചു കൊണ്ടുപോയിരുന്ന നൂറു കിലോയിലധികമുള്ള വലിയ ആയുധ സാമഗ്രികൾ വോജ്‌ ടെക്ക് ഒറ്റക്ക് ചുമന്നു മാറ്റി.

വോജ്‌റ്റക്ക് മറ്റു പട്ടാളക്കാരെ അനുകരിക്കുകയാണ് എന്നൊക്കെയാണ് പറഞ്ഞിരുന്നതെങ്കിലും യുദ്ധമുഖത്തു വോജ്‌റ്റക്ക് എല്ലാം തികഞ്ഞ പട്ടാളക്കാരൻ തന്നെയായിരുന്നു. വോജ്‌റ്റക്ക് പങ്കെടുത്ത ഒരു യുദ്ധനീക്കത്തിലും ബ്രിടീഷ് – പോളിഷ് സൈനികർ പരാജയമറിഞ്ഞില്ല.

യുദ്ധമുഖത്തെ സേവനം വോജ്‌ടെക്കിനു പ്രൊമോഷനും നേടിക്കൊടുത്തു പ്രൈവറ്റ് ആയ വോജ്‌റ്റക്ക് യുദ്ധം അവസാനിക്കുന്നതിനു മുൻപ് തന്നെ കോര്പറേൽ ആയി നിയമിതനായി. വോജ്‌റ്റക്ക് ഉൾപ്പെട്ട സൈനിക വ്യൂഹമായ 22 കമ്പനിയുടെ സൈനിക ചിഹ്നവും വോജ്‌റ്റക്ക് ആയി മാറി.

യുദ്ധം അവസാനിച്ചപ്പോൾ വോജ്‌റ്റക്കും മറ്റു പല സൈനികരെപ്പോലെ റിട്ടയർ ആയി. വിരമിച്ചതിനുശേഷം സ്കോട്ട്ലാന്ഡിലെ ഒരു മൃഗശാലയിൽ വോജ്‌റ്റക്ക് പതിനഞ്ചു വര്ഷം പിന്നെയും ജീവിച്ചു. വിശ്രമ ജീവിതത്തിൽ കുട്ടികൾക്കായുള്ള പല ടെലിവിഷൻ പരിപാടികളുടെയും താരമായും വോജ്‌റ്റക്ക് തിളങ്ങി.

SHARE