എഴുത്ത് – പ്രകാശ് നായർ മേലില.

ഭൂമിയിൽ മനുഷ്യജീവനുതന്നെ അപകടകരമായ ഭീഷണിയാണ് ചൈനയിൽ പടരുന്ന കൊറോണ വൈറസ് ഉയർത്തുന്നത്. ചൈനയിലെ ‘ബുഹാൻ’ നഗരത്തിൽ പടർന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം ഇതുവരെ 17 പേരുടെ ജീവനപഹരിക്കുകയും 571 പേരേ ഗുരുതരാവസ്ഥയിലാക്കുകയും ചെയ്തിട്ടുണ്ട്. ബുഹാനിൽ 1300 മുതൽ 1700 ആളുകളിൽവരെ രോഗലക്ഷണം കണ്ടതായാണ് റിപ്പോർട്ടുകൾ.

ബുഹാനിലേക്കുള്ള വിമാന, ട്രെയിൻ സർവീസുകൾ പൂർണ്ണമായും നിർത്തി വച്ചിരിക്കുന്നു. മാസ്ക്ക് ധരിക്കാതെ വീടിനുള്ളിൽനിന്നു പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

ചൈനയിൽ നിന്നുള്ള അന്താരാഷ്ട്രവിമാന സർവീസുകളെല്ലാം നിർത്തുകയാണ്. മറ്റു രാജ്യങ്ങളിലേക്കിത് പകരാതിരിക്കാനും കൊറോണ വൈറസിനെ നിർവീര്യമാകാനും ഇത് അനിവാര്യമാണെന്നാണ് ലോകാരാ ഗ്യസംഘടനയുടെ നിഗമനം. വൈറസിനെ ഉന്മൂലനം ചെയ്യാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുമെന്നും അവർ അറിയിച്ചു. കൊറോണ വൈറസ് ഉയർത്തുന്ന ഭീഷണി കണക്കിലെടുത്ത് ലോകമാകെ ‘Global Health Emargancy’ പ്രഖ്യാപിക്കാനുള്ള തയ്യാറെടുപ്പിലാണ് WHO.

ലക്ഷണങ്ങൾ – തുടക്കത്തിൽ പനിയും ചുമയും ജലദോഷവു മാണ് ലക്ഷണങ്ങൾ എന്നതു കൊണ്ടുതന്നെ കൊറോണ രോഗം തിരിച്ചറിയാൻ ബുദ്ധിമുട്ടാണ്. പിന്നീട് തലവേദന, ശരീര ക്ഷീണം, വിശപ്പില്ലായ്മ, പേശികളിൽ വേദന, വയറിളക്കം എന്നിവയുമുണ്ടാകുന്നു. രോഗം കലശലായാൽ രോഗി മരിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.

ഇതിൽനിന്നു രക്ഷനേടാനുള്ള ഉപായങ്ങൾ : തുടരെ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക, തിരക്കുള്ള സ്ഥലങ്ങൾ ഒഴിവാക്കുക,ശുദ്ധവായുവുള്ള സ്ഥലത്തു കഴിയുക,ചുമയോ പനിയോ ലക്ഷണം കണ്ടാൽ മാസ്ക്ക് ധരിക്കുക എന്നതാണ്.കൂടാതെ ചികിത്സതേടാനും അമാന്തിക്കരുത്.

കൊറോണ ഒരു പുതിയതരം വൈറസാണ്. മൃഗങ്ങളിൽനിന്നാണ് ഇത് മനുഷ്യനിലേക്ക് പരന്നതെന്ന് കരു തുന്നു. ഡിസംബർ 31 നാണ് ഈ വൈറസ് രോഗം ആദ്യമായി ബുഹാനിലെ സീഫുഡ് മാർക്കറ്റിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഉടൻതന്നെ ആ മാർക്കറ്റ് അടച്ചുപൂട്ടുകയും ചെയ്തു.

ബുഹാനിൽ വന്യമൃഗങ്ങളെ അനധികൃതമായി വേട്ടയാടിക്കൊണ്ടുവന്നു വ്യാപാരം നടത്തുന്നത് വ്യാപകമാണ്. അതിൽനിന്നാണ് ഈ വൈറസ് മനുഷ്യനിലേക്ക് പ്രവേശിച്ചതെന്നാണ് ചൈനീസ് ഭരണകൂടത്തിന്റെ നിഗമനം.

കൊറോണ വൈറസ്, Severe acute respiratory syndrome (SARS)പോലെ അതീവ അപകടകാ രിയാണ്. വളരെ പെട്ടെന്നാണ് ഈ വൈറസ് പകരുന്നത്. ഡിസംബർ 31 നുശേഷം കേവലം 20 ദിവസങ്ങൾകൊണ്ടാണ് 1700 ലധികം ആളുകളിലേക്കിത് പകർന്നത്.

ചികിത്സ – കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാല്‍ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നല്‍കേണ്ടത്. പകര്‍ച്ചപ്പനിക്ക് നല്‍കുന്നതു പോലെ ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയാണ് നല്‍കുന്നത്. പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നല്‍കുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനായി ധാരാളം വെള്ളം കുടിക്കണം.

2002 ൽ ചൈനയിൽ പടർന്ന സാർസ് (SARS) രോഗം 1400 പേരുടെ ജീവനാണ് അപഹരിച്ചത്. അന്ന് വളരെ പണിപ്പെട്ടാണ് ആ രോഗം നാടുകടത്തപ്പെട്ടത്. അതിലും ഗുരുതരമായ വൈറസാണ് കൊറോണ.

ഇപ്പോൾ ജപ്പാൻ,കൊറിയ,തായ്‌ലൻഡ് മുതലായ രാജ്യങ്ങൾ കൊറോണക്കെതിറേ അലർട്ട് പ്രഖ്യാപിച്ചി രിക്കുകയാണ്. ഇന്ത്യയിലെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും മുൻകരുതൽ എന്ന നിലയിൽ ചൈനയിൽനിന്നു വരുന്ന യാത്രക്കാരെ തെർമൽ സ്‌ക്രീനിംഗിന് വിധേയരാക്കുന്നുണ്ട്.

SHARE