ലോകത്തിലെ ഏറ്റവും ബൃഹത്തായ ഇതിഹാസ കൃതികളിൽ ഒന്നാണ് മഹാഭാരതം. മഹാഭാരതത്തിന്റെ മറ്റൊരു പേര് ജയം എന്നാണ്‌. ഭാരതീയ വിശ്വാസമനുസരിച്ച്‌ ആകെയുള്ള രണ്ട്‌ ഇതിഹാസങ്ങളിൽ ഒന്നാണ്‌ ഇത്, മറ്റൊന്ന് രാമായണം ആണ്.

വേദവ്യാസനാണ് ഇതിന്റെ രചയിതാവ് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ 3800 വർഷം മുൻപാണ്‌ വ്യാസൻ ജീവിച്ചിരുന്നത്. പക്ഷേ വേദകാലത്തിനുശേഷം ഏതാണ്ട് ക്രി.വ. 950 ലാണ്‌ വ്യാസന്റെ ജനനം എന്ന് ഹസ്തിനാപുരത്തിൽ നടത്തിയ ഉൽഖനനങ്ങൾ സൂചിപ്പിക്കുന്നു.

തന്റെ മക്കളുടെയും അവരുടെ മക്കളുടെയും അവരുടെ മക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളുടെയും കഥയിൽ കവി മനുഷ്യകഥ കാണുകയും വ്യാസൻ പറഞ്ഞുകൊടുക്കുന്നതനുസരിച്ച്‌ ശ്രീ ഗണപതി അതു എഴുതി സൂക്ഷിക്കുകയും ചെയ്തു എന്നാണ്‌ ഐതിഹ്യം. അദ്ദേഹം ഒരേസമയം രചയിതാവും, കഥാപാത്രവും, സാക്ഷിയുമായി.

ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായപ്രകാരം മഹാഭാരതത്തിന്റെ കർത്താവ്‌ ഒരാളാകാൻ വഴിയില്ല. പല നൂറ്റാണ്ടുകളിൽ പലരുടേയും പ്രതിഭാ പ്രവർത്തനത്തിൽ നിന്ന് ഉരുത്തിരിഞ്ഞ്‌ വന്ന ഒരു അസാധാരണ ഗ്രന്ഥമാണ്‌ മഹാഭാരതം എന്നാണ്‌ അവരുടെ അഭിപ്രായം. കൃതിയുടെ ആദ്യരൂപം ജയം എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌ എന്ന് ആദിപർവ്വത്തിൽ തന്നെ പറഞ്ഞിരിക്കുന്നു. അത്‌ 8000 ഗ്രന്ഥങ്ങൾ(ശ്ലോകങ്ങൾ) ഉള്ളതായിരുന്നത്രെ. പിന്നീടത്‌ 24000 ഗ്രന്ഥങ്ങളുള്ള ഭാരതസംഹിത എന്ന രൂപം പ്രാപിച്ചു. അതിൽ നിന്നാണ്‌ ഇന്നുള്ള മഹാഭാരതം വളർന്നതും ഈ രൂപം പ്രാപിച്ചതും. എന്തായാലും ഭാരതയുദ്ധം ഒരു ചരിത്രസംഭവം ആണെന്ന് മിക്കചരിത്രകാരന്മാരും സമ്മതിക്കുന്നു. ആദിപർവ്വത്തിൽ കുരുപാണ്ഡവ സേനകൾ കലിദ്വാപര യുഗങ്ങളുടെ ഇടയിൽ സ്യമന്തപചകത്തിൽ വച്ച്‌ യുദ്ധം ചെയ്തു എന്നാണ്‌ പറയുന്നത്‌. ക്രിസ്തുവിനു മുമ്പ്‌ 3102 ആണ്‌ അതെന്നാണ്‌ ചരിത്രകാരന്മാരുടെ പക്ഷം.

ഭാരതകഥയുടെ ആദ്യരൂപം എന്നാണ്‌ ഉണ്ടായതെന്ന് വ്യക്തമല്ല. അശ്വലായന്റെ ഗൃഹസൂത്രത്തിലും, ശംഖായന്റെ ശ്രൌതസൂത്രത്തിലും മഹാഭാരതം ഭാരതം മുതലായ വാക്കുകൾ പ്രയോഗിച്ചിരിക്കുന്നു. പാണിനീയത്തിലാകട്ടെ വസുദേവൻ, അർജ്ജുനൻ മുതലായവരെ പരാമർശിച്ചിരിക്കുന്നു. ബുദ്ധമതത്തിന്റെ ഉദയകാലം തൊട്ട്‌ മഹാഭാരതം നിലനിൽക്കുന്നു. ക്രിസ്തുവിനു മുമ്പ്‌ അഞ്ഞൂറുമുതൽ ഇന്നു വരെ അതിന്‌ വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്‌. പരാശരപുത്രനായ വ്യാസനാമം തൈത്തിരീയാരണ്യകത്തിൽ പരാമർശിച്ചിരിക്കുന്നു.ബുദ്ധന്‌ പൂർവ്വജന്മത്തിൽ ‘കൽഹദ്വൈപായന’ എന്ന പേരുണ്ടായിരുന്നു എന്ന വിശ്വാസം സ്മരണീയം ആണ്‌. വ്യാസന്റെ മറ്റൊരു നാമം ‘കൃഷ്ണദ്വൈപായനൻ’ എന്നായിരുന്നല്ലോ.

പലതെളിവുകളേയും അവലംബിക്കുമ്പോൾ മഹാഭാരതം ബുദ്ധനു മുൻപ്‌ തന്നെ പ്രചാരത്തിലിരുന്നിരുന്നു എന്നു കരുതണം. അക്കാലത്ത്‌ അത്‌ ഒരു കൃതിയുടെ രൂപം പ്രാപിച്ചോ എന്നത് വ്യക്തമല്ല. ഏറ്റവും കുറഞ്ഞത്‌ ക്രിസ്തുവിനു മുമ്പ്‌ നാനൂറിനും മുന്നൂറിനും ഇടയിലെങ്കിലും മഹാഭാരതം പുസ്തകരൂപം പ്രാപിച്ചു എന്നുമാത്രം മനസ്സിലാക്കാം.

വേദകാലത്തെ ഒരു പ്രധാന ഋഷികുടുംബാംഗമായ വസിഷ്ഠമഹർഷിയുടെ പുത്രനായ പരാശരന്‌ ഒരു മുക്കുവസ്ത്രീയിലുണ്ടായ മകനാണ്‌ വ്യാസൻ എന്ന ദ്വൈപായനൻ. അമ്മയെപ്പോലെ തന്നെ കറുത്തനിറമായതിനാൽ കൃഷ്ണദ്വൈപായനൻ എന്ന പേരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ സന്ന്യാസം സ്വീകരിച്ച അദ്ദേഹം ശ്രീശുകൻ എന്ന മകന്‌ ജന്മവും നൽകിയിട്ടുണ്ട്. ദ്വൈപായനൻ യൗവനകാലത്ത് തന്നെ അവശേഷിച്ചിരുന്ന വേദമന്ത്രങ്ങൾ എല്ലാം ശേഖരിച്ച് അവക്ക് രൂപവും ഉച്ചാരണരീതിയും സ്ഥാപിച്ചു. ആ രീതിയിലാണ്‌ അവ ഇന്നും അറിയപ്പെടുന്നത്. ഇന്ത്യയുടെ സംസ്കാരത്തിന്‌ ആധാരവും ഒരു യുഗഗ്രന്ഥവും അദ്ദേഹം നൽകി. ജനങ്ങൾ അദ്ദേഹത്തെ ആദരപൂർവ്വം വേദവ്യാസൻ എന്ന് വിളിച്ചു തുടങ്ങി.

വ്യാസൻ നൈമിശാരണ്യത്തിലോ കുരുക്ഷേത്രത്തിനടുത്തോ വലിയ ഒരു ആരണ്യ സർ‌വ്വകലാശാല തന്നെ നടത്തിയിരുന്നു എന്ന് കരുതപ്പെടുന്നു. അദ്ദേഹത്തിന്റെ പുത്രനായ ശുകമഹർഷിയുടെ പ്രഗല്ഭനായ ശിഷ്യനാണ്‌ ശുക്ലയജുർ‌വേദകർത്താവായ യാജ്ഞവൽക്യൻ.

ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മൂന്ന് ഘട്ടങ്ങളിലൂടെയാണ് മഹാഭാരതം ഇന്നുകാണുന്ന രൂപത്തിലെത്തിയത്.അതിലെ ആദ്യഘട്ടം മൂലകൃതിയുടെ രചനയിൽ നിന്നുതുടങ്ങുന്നു.രണ്ട് കുലങ്ങൾ – കുരുവംശജരും പാണ്ഡവരും – തമ്മിലുള്ള കലഹമാണ് ഇതിവൃത്തം.വളരെക്കാലം ഇവർ തമ്മിൽ വഴക്കിടുകയും അവസാനം ഒരു ജനതയായി മാറുകയും ചെയ്തു.ഈ ഐക്യത്തെ പറ്റി യജുർ‌വേദത്തിൽ വിവരണമുള്ളതിനാൽ ബി.സി 10ആം നൂറ്റാണ്ടിനുമുൻ‌പാണ് എന്ന് ചരിത്രം പറയുന്നു.

ആദ്യകാലങ്ങളിൽ ഗാനരൂപത്തിലാണ് ഈ കഥ പ്രചരിക്കപ്പെട്ടത്.ശേഷം വന്നവർ കഥയെ ഗ്രന്ഥരൂപത്തിലാക്കി. ഇതാണ് മഹാഭാരതത്തിന്റെ ജയം എന്ന ആദ്യരൂപം.പാണ്ഡവരുടെ ജയം എന്നതാവാം ഈ ഗ്രന്ഥത്തിനു ഇത്തരമൊരു പേരുവരാൻ കാരണം. ബി.സി 5ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ഗ്രന്ഥമായ അശ്വലായനഗൃഹ്യസൂത്രത്തിൽ ഭാരതം എന്നൊരു കൃതിയെ പരാമർശിച്ചുകാണുന്നു. മൂലകൃതിയിൽ ബ്രഹ്മാവിനാണ് ഈശ്വരസങ്കല്പം. യുദ്ധഗാനങ്ങളെല്ലാം പിൽക്കാലത്ത് ക്രോഡീകരിച്ച് വ്യാസൻ ഗ്രന്ഥം രചിച്ചു എന്നതിനാൽ തന്നെ എഴുത്തുസമ്പ്രദായം കണ്ടുപിടിക്കപ്പെട്ടതിനുശേഷമാവണം ഇത് എന്ന് അനുമാനിക്കാം.

മഹാഭാരതത്തിലെ ശ്ലോകങ്ങൾ പാശ്ചാത്യ ഇതിഹാസങ്ങളായ ഹോമറിന്റെ ഇലിയഡിലേയും, ഒഡീസിയിലേയും ആകെ ശ്ലോകങ്ങളുടെ എട്ടിരട്ടി വരും. മഹാഭാരതത്തിൽ ലക്ഷം ശ്ലോകങ്ങളുണ്ടെന്നാണ്‌ പ്രസിദ്ധിയെങ്കിലും, ഉത്തരാഹ പാഠത്തിൽ 82136 ഉം ദക്ഷിണാഹ പാഠത്തിൽ 95586 ഉം ശ്ലോകം വീതമേ കാണുന്നുള്ളൂ. എങ്കിൽ തന്നെയും അതിന്റെ വലിപ്പം ഏവരേയും അതിശയിപ്പിക്കുന്നു. അതുകൊണ്ടു തന്നെയാണ്‌ മഹാഭാരതം ഹിമാലയത്തോടും സമുദ്രത്തോടും ഉപമിക്കപ്പെടുന്നത്‌.

പതിനെട്ടു പർവ്വങ്ങളായാണ്‌ മഹാഭാരതം വിഭജിക്കപ്പെട്ടിരിക്കുന്നത്‌. ആദിപർവ്വം, സഭാപർവ്വം, വനപർവ്വം, വിരാടപർവ്വം, ഉദ്യോഗപർവ്വം, ഭീഷ്മപർവ്വം, ദ്രോണപർവ്വം, കർണ്ണപർവ്വം, ശല്യപർവ്വം, സൗപ്തികപർവ്വം, സ്ത്രീപർവ്വം, ശാന്തിപർവ്വം, അനുശാസനപർവ്വം, അശ്വമേധപർവ്വം, ആശ്രമവാസികപർവ്വം, മൗസലപർവ്വം, മഹാപ്രാസ്ഥാനിക പർവ്വം, സ്വർഗ്ഗാരോഹണപർവ്വം എന്നിവയാണവ. ഹരിവംശം എന്ന ഖിലപർവ്വം കൂടി ചേർത്താൽ ലക്ഷം ശ്ലോകം എന്ന കണക്ക്‌ തികയുകയും ചെയ്യും.

ഓരോ പർവ്വത്തിനും ഉപവിഭാഗങ്ങളുണ്ട്‌ അവക്കും പർവ്വം എന്നുതന്നെ ആണ്‌ പറയുന്നത്‌, ഉപപർവ്വത്തെ വീണ്ടും അദ്ധ്യായം ആയി തിരിച്ചിരിക്കുന്നു. വിഭജിക്കപ്പെടാത്ത പർവ്വങ്ങളും കാണാം, പർവ്വസംഗ്രഹത്തിൽ ഓരോ പർവ്വത്തിലേയും ഭാഗവിഭാഗങ്ങളുടെ പേരും, അതിലെ കഥാസൂചനയും, പദസംഖ്യയും കൊടുത്തിരിക്കുന്നു. ഇന്ത്യയിൽ ഓരോ സ്ഥലത്തുനിന്നും ലഭിച്ച പുസ്തകങ്ങൾ അനുസരിച്ച്‌ ശ്ലോകങ്ങളുടെ എണ്ണത്തിലും മറ്റും ചെറിയ ചെറിയ വ്യത്യാസങ്ങൾ കണ്ടുവരുന്നു.

മഹാഭാരതം ഭരതവംശത്തിന്റെ കഥയാണ്. മഹാഭാരതത്തിന്റെ ആദിപർവത്തിൽ ദുഷ്യന്ത മഹാരാജാവിന്റെയും ഭാര്യ ശകുന്തളയുടെയും കഥ വിവരിക്കുന്നു. അവരുടെ പുത്രനായ സർവദമനൻ പിന്നീടു ഭരതൻ എന്നറിയപ്പെടുന്നു. ഭരതൻ ആസേതുഹിമാലയം അടക്കിവാഴുന്നു. ഭരതന്റെ സാമ്രാജ്യം ഭാരതവർഷം എന്നറിയപ്പെടുന്നു. ഭരതചക്രവർത്തിയുടെ വംശത്തിൽ പിറന്നവർ ഭാരതർ എന്നറിയപ്പെടുന്നു. ഭരതവംശത്തിന്റെ കഥയും ഭാരതവർഷത്തിന്റെ ചരിത്രവുമാകുന്നു മഹാഭാരതം.

മഹാഭാരത കഥയുടെ നട്ടെല്ല് കൗരവപാണ്ഡവ വൈരം ആണ്‌. അതുകൊണ്ടു തന്നെ കഥ പാണ്ഡുവിന്റെയും ധൃതരാഷ്ട്രരുടേയും ജനനത്തിൽ തുടങ്ങുന്നു. ഭീമൻ ദുര്യോധനനെ വധിക്കുന്നിടത്താണ്‌ പ്രധാന കഥയുടെ അവസാനം. പ്രധാന കഥ ഒരു നൂറ്റാണ്ടിനെ ഉൾക്കൊള്ളുന്നു. മുഴുവൻ കഥയും കൂടി കണക്കിലെടുക്കുകയാണെങ്കിൽ അതു നൂറ്റാണ്ടുകളുടെ കഥയാകും. കൌരവപാണ്ഡവരുടെ പ്രാപിതാമഹനായ വ്യാസൻ രചയിതാവും സ്വയം ഒരു കഥാപാത്രവുമാണ്‌.

ആഖ്യാനോപാഖ്യാനങ്ങളുടേയും തത്ത്വവിചാരങ്ങളുടേയും, വൈദികവും, പൗരാണികവും ആയ കഥകളുടേയും നാടോടികഥകളുടേയും ഒരു മഹാസഞ്ചയം ആണ്‌ മഹാഭാരതം. പ്രസക്തങ്ങളായ പ്രസംഗങ്ങളും, മറ്റെങ്ങും കാണാത്ത വർണ്ണനകളും മഹാഭാരതത്തിൽ അങ്ങോളമിങ്ങോളം കാണാം.

മഹാഭാരതത്തിലെ താത്വിക ചർച്ചകൾ എത്രയെന്നു പറയാനാവില്ല, അനുശാസനപർവ്വത്തിൽ വിശദീകരിക്കുന്നത്‌ പ്രധാനമായും ധർമ്മശാസ്ത്രങ്ങളിലടങ്ങിയ തത്ത്വങ്ങൾ മാത്രമാണ്‌ മഹാഭാരതത്തിൽ പ്രധാനമായും നാല്‌ തത്ത്വോപദേശ ഗ്രന്ഥങ്ങളാണുള്ളത്‌ വിദുരനീതി, സനത്‌സുജാതീയം, ഭഗവദ്ഗീത, അനുഗീത എന്നിവയാണവ. മറ്റു തത്ത്വചിന്തകളധികവും ഭീഷ്മോപദേശരൂപത്തിലോ വിദുരോപദേശരൂപത്തിലോ ആണു കാണുക. ഭഗവദ്ഗീത മഹാഭാരതത്തില് ആദ്യകാലത്ത് ഇല്ലായിരുന്നു. പിന്നീടാണത് എഴുതിച്ചേർക്കപ്പെട്ടത്.

ആയിരക്കണക്കിന്‌ വർഷങ്ങളായി വേദതുല്യമായി നിലനിൽക്കുന്ന മഹാഭാരതത്തെ ഭാരതീയർക്ക്‌ ബഹുമാനത്തോടെ അല്ലാതെ കാണാൻ കഴിയില്ല. ഭാരതീയസംസ്കാരം ചെറിയചെറിയ മാറ്റങ്ങളോടു കൂടിയാണെങ്കിലും പുരാതനകാലം മുതൽക്കേ പ്രചാരത്തിലിരിക്കുന്ന ദക്ഷിണ പൂർവ്വേഷ്യൻ രാജ്യങ്ങളിലും അങ്ങനെ തന്നെ. പാശ്ചാത്യ നിരൂപകർക്ക്‌ ഒരിക്കലും തന്നെ മഹാഭാരതത്തിന്റെ ഗഹനത മനസ്സിലാക്കാൻ സാധിച്ചിട്ടില്ല എന്നാണ്‌ ഇവിടങ്ങളിലെ ചരിത്രകാരന്മാരുടെ അഭിപ്രായം. പൊതുവേ പൗരസ്ത്യകൃതികളെ കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പ്രശസ്ത പാശ്ചാത്യനിരൂപകനായ വിന്റർനിറ്റ്‌സ്‌ മഹാഭാരതത്തെ സാഹിത്യരക്ഷസ്‌ എന്നാണ്‌ വിളിച്ചത്‌. എങ്കിലും “ഈ കാനനത്തിന്റെ അടിത്തട്ടിൽ നിന്ന് സത്യവും യഥാർത്ഥവുമായ ഒരു കവിത വളർന്നു വരുന്നുണ്ട്‌” എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അനശ്വരങ്ങളായ കവിതാഭാഗങ്ങളുടേയും, അഗാധമായ ജ്ഞാനത്തിന്റേയും സംഭാരം മഹാഭാരതത്തെ ഏറ്റവും മനോഹരമായ കൃതിയാക്കുന്നത്രെ. രചയിതാവ്‌ തന്നെ സ്വന്തം കൃതിയെ അത്ഭുതകരം എന്നാണ്‌ വിശേഷിപ്പിച്ചത്‌. സൂക്ഷ്മാർത്ഥത്തിൽ രചിക്കപ്പെട്ടതും, നാനാശാസ്ത്രതത്വപൂർണ്ണവും, സംസ്കാരസാന്ദ്രവും ആയ കൃതി വേദോപനിഷത്‌ സമാനമാണെന്ന് കവി അഭിമാനിക്കുന്നു.

മഹാഭാരതത്തിൽ നിന്ന് ആറ്റിക്കുറുക്കി എടുക്കുവാൻ കഴിയുന്ന രസം ശാന്തമാണ്‌. തന്റെ കുട്ടിക്കാലത്തു തുടങ്ങിയ വൈരത്തിന്റെ അശാന്തിയിൽ നിന്നും കവി ആഗ്രഹിക്കുന്നത്‌ മോചനമാണ്‌. മോചനത്തിന്റെ സ്ഥായി ആയ ഭാവമാണ്‌ ശാന്തം. മഹാഭാരതത്തെപോലുള്ള ഒരു സാഹിത്യസമുച്ചയം അതിന്റെ സംസ്കാരവൈജാത്യത്തിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു. ഭഗവദ്ഗീത പോലുള്ള ഭാഗങ്ങളാകട്ടെ കഥാഘടനയോടൊത്തും ഒറ്റക്കും അതിമനോഹരങ്ങളാണ്‌. ഉപനിഷത്തുകളിലും ബൌദ്ധജാതക കഥകളിലും പിന്നീട്‌ ബൈബിളിലും കാണുന്ന ഗഹനതയെ ലാളിത്യത്തിൽ ഉറപ്പിച്ചുനിർത്തുന്ന രീതിയാണ്‌ മഹാഭാരതത്തിലും കാണാവുന്നത്‌. അവയിൽ ഉള്ളതുപോലെ തന്നെ മഹാഭാരതത്തിലേയും ഏറ്റവും ഉജ്ജ്വലമായ ചിന്ത “തനിക്ക്‌ പ്രതികൂലമായത്‌ മറ്റുള്ളവരോട്‌ ചെയ്യരുത്‌”എന്നാണത്രെ.

മഹത്തും ഭാരവത്തും ആയതുകൊണ്ടാണ്‌ മഹാഭാരതം എന്ന നാമം ലഭിച്ചതെന്ന വാദം ലളിതമെങ്കിലും യുക്തിസഹമല്ല. ഭരതവംശത്തിൽ പിറന്നവരെക്കുറിച്ചുള്ള ഗ്രന്ഥമായതിനാൽ ഭാരതം എന്നും മഹത്തായ ഭാരതഗ്രന്ഥം മഹാഭാരതം എന്നും ആയെന്നാണ്‌ ഒരു കൂട്ടർ പറയുന്നത്‌. ഭരതന്മാരുടെ ജീവിതകഥയാണിതെന്ന് ഭാരതത്തിൽ തന്നെ പറയുകയും ചെയ്യുന്നു. മഹത്തായ ഭാരതയുദ്ധത്തെക്കുറിച്ചുള്ള കൃതിയാകാം മഹാഭാരതം. മഹാഭാരതാഖ്യാനം എന്നും മഹാഭാരതത്തിൽ തന്നെ വിശേഷിപ്പിച്ചിരിക്കുന്നു. മഹാഭാരതാഖ്യാനം എന്നതു ചുരുങ്ങിയും മഹാഭാരതം എന്നു വരാം. ഭരതന്മാരുടെ ജീവിതകഥ മഹാഭാരതം എന്ന വാദത്തോടാണ്‌ ഏറിയപങ്ക്‌ പണ്ഡിതരും കൂറുപുലർത്തുന്നത്‌. “ഭരതാനാം മഹജ്ജന്മ മഹാഭാരതമുച്യതേ” എന്നു മഹാഭാരതത്തിൽ തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ.

മഹാഭാരതത്തെ അഞ്ചാം വേദമായി വ്യവഹരിക്കാറുണ്ട്. (ഭാരതം പഞ്ചമൊവേദഃ). ഭാരതമാകുമഞ്ചാം വേദത്തെ പഠിപ്പിച്ചു എന്ന് തുഞ്ചത്ത് എഴുത്തച്ഛനും പ്രസ്താവിച്ചിട്ടുണ്ട് (മഹാഭാരതം). പുരാണേതിഹാസങ്ങളിലെ വിലപ്പെട്ട സമ്പത്തായ ഈ ഗ്രന്ഥത്തിൽ ധർമാധർമങ്ങളെ കുറിച്ചുള്ള വിശിഷ്ടോപദേശങ്ങൾ അടങ്ങിയിരിക്കുന്നു. ഇതിനെ അഞ്ചാം വേദമായി കരുതുന്നതിനു കാരണവും അതാവാം. ഭാരതം മാത്രമാണ് അഞ്ചാം വേദം എന്നും, അതല്ല പുരാണേതിഹാസങ്ങൾ മുഴുവനുമാണ് അഞ്ചാം വേദമെന്നും, ഇതിഹാസങ്ങൾ മാത്രമേ അഞ്ചാം വേദമാകൂ എന്നും വിഭിന്നാഭിപ്രായങ്ങൾ നിലവിലുണ്ട്.

മൂലകൃതിയായ വ്യാസമഹാഭാരതത്തിന് പിന്നീട് പല പുനരാഖ്യാനങ്ങളും വിവർത്തനങ്ങളും ഉണ്ടായിട്ടുണ്ട്. കന്നടയിലെ പമ്പഭാരതം ആദ്യത്തെ വിവർത്തനമായി കണക്കാക്കുന്നു. മലയാളത്തിൽ കണ്ണശ്ശഭാരതം, ഭാരതമാല, ഭാരതം പാട്ട്, ഭാരതഗാഥ, ഭാഷാഭാരതം ചമ്പു തുടങ്ങിയവയും പിന്നീട് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടും പ്രത്യക്ഷപ്പെട്ടു. ഓരോ ആഖ്യാനത്തിലും വ്യത്യസ്തതലങ്ങളിൽ തിളങ്ങാൻ കഴിവുള്ള മഹാഭാരതത്തിന്റെ അകക്കാമ്പ് അതിനു ശേഷവും പാട്ടുകൾ, ചമ്പു, തുള്ളൽ, ആട്ടക്കഥ, മഹാകാവ്യം, ഖണ്ഡകാവ്യം, കവിത, നോവൽ, നാടകം എന്നിങ്ങനെ പല രൂപത്തിലും ഭാവത്തിലും മുഴുവനായോ ഭാഗികമായോ രൂപം കൊണ്ടിട്ടുണ്ട്.

SHARE