The Kerala State Road Transport Corporation (KSRTC) is gearing up to commission a Rs.55.93-crore bus terminal complex at Thampanoor in September and to commence operations from there. Transport Minister V.S Shivakumar visited the depot premises on Friday along with top KSRTC officials.

തമ്പാനൂര്‍ ബസ് ടെര്‍മിനല്‍ സെപ്തംബറില്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഗതാഗത-ദേവസ്വം വകുപ്പു മന്ത്രി വി.എസ്.ശിവകുമാര്‍. നിലവിലെ ബസ് സ്റാന്‍ഡിനോടു ചേര്‍ന്ന് പുതുതായി നിര്‍മിക്കുന്ന ഷോപ്പിംഗ് കോംപ്ളക്സ് കം ബസ് ടെര്‍മിനലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു മന്ത്രി. ടെര്‍മിനലിന്റെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.

ഒരാഴ്ച മുമ്പ് ഉദ്യോഗസ്ഥതല യോഗത്തില്‍ ടെര്‍മിനല്‍ നിര്‍മാണ അവലോകനം നടത്തിയിരുന്നതായും നിര്‍മാണം വേഗത്തിലാക്കുന്നതിന് കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. ജൂലൈയില്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് മുന്‍പ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക തടസങ്ങളുണ്ടായതിനെത്തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ രണ്ടു മാസ സമയം കൂടി ആവശ്യപ്പെട്ടിരുന്നു. അത് അനുവദിച്ചുകൊണ്ടാണ് നിര്‍മാണം ആറുമാസത്തിനുള്ളില്‍ തീര്‍ക്കുന്നതിനും സെപ്തംബറില്‍ ഉദ്ഘാടനത്തിനും തീരുമാനിച്ചിരിക്കുന്നത്.

തമ്പാനൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ബസ് ടെര്‍മിനല്‍ മോണോ റെയിലിന്റെ ഒരു സ്റ്റേഷന്‍ ആക്കുന്നതിനുള്ള സൌകര്യം കൂടി നടപ്പാക്കും. അത്തരത്തിലുള്ള സംവിധാനം നടപ്പിലാകുന്നതോടെ ബസ് ടെര്‍മിനല്‍-മോണോറെയില്‍-റെയില്‍വേ സ്റ്റേഷന്‍ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടുള്ള ഫലപ്രദമായ യാത്രാശൃംഖല രൂപപ്പെടുമെന്നും മന്ത്രി പറഞ്ഞു.

ടെര്‍മിനലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുന്നതിനും മേല്‍നോട്ടത്തിനും വകുപ്പ് ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്.മഴക്കാലത്തു പോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കാത്ത തരത്തില്‍ ഇതിനോടകം ടെര്‍മിനല്‍ നിര്‍മാണം പുരോഗമിച്ചു കഴിഞ്ഞതായും നടപടി ക്രമങ്ങളെല്ലാം പാലിച്ചുകൊണ്ട് സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്ആര്‍ടിസി ചെയര്‍മാന്‍-മാനേജിംഗ് ഡയറക്ടര്‍ കെ.ജി.മോഹന്‍ലാല്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍, ചീഫ് എന്‍ജിനീയര്‍, ഡിടിഒ , തമ്പാനൂര്‍ വാര്‍ഡ് കൌണ്‍സിലര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു

SHARE